top of page
20210117143904_IMG_2097_edited.jpg

Legend/ഐതിഹ്യം

പ്രകൃതിയുടെ കൂലിരുമല്ലയിൽ നിലകൊള്ളുന്ന പുന്നാട്ട് ക്ഷേത്രം ദൈവിക പ്രത്യക്ഷങ്ങളും ആചാരപരമ്പരകളും കൊണ്ട് സമ്പന്നമാണ്. ഒരിക്കൽ കടുംകാടായിരുന്ന ഈ സ്ഥലത്ത് നടന്ന അതിമാനുഷിക സംഭവങ്ങൾ മാടൻ തമ്പുരാനും ഭദ്രകാളി ദേവിയും പ്രത്യക്ഷപ്പെടുന്നതിനും, ഈ ക്ഷേത്രത്തിന് ആധികാരികത നേടുന്നതിനും വഴിയൊരുക്കി. ആചാരാനുഷ്ഠാനങ്ങളുടെ വൈശിഷ്ട്യവും ഐതിഹ്യങ്ങളുടെ മഹിമയും ഭക്തരെ ഇന്നും ഈ പുണ്യഭൂമിയിലേക്ക് ആകർഷിക്കുന്നു.

വളരെ വർഷങ്ങൾക്കു മുൻപ് പാട്ടുവിളാകം എന്ന ഈ സ്ഥലം കുറവല്ല എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. വയലേലകളും കുന്നുകളും കൊണ്ട് പ്രകൃതി അനുഗ്രഹിച്ച ഒരു സ്ഥലം കുന്നുകളിൽ കൂടുതൽ ഭാഗവും പണ്ട് കേരളം ഇങ്ങനെ ആയിരുന്നല്ലോ
 

കൂരുവിളക്കുന്നിന്റെ കിഴക്കേ ചരുവിലാണ് ഇന്ന് പുന്നാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് പുന്നമരങ്ങൾ ധാരാളമായി വളർന്നിരുന്നു അതുകൊണ്ടുതന്നെ അന്നുമുതലേ ഈ ഭാഗത്ത് പുന്നക്കാട് എന്നാണ് വിളിച്ചിരുന്നത് ഈ പുന്നക്കാടിനോട് ചേർന്നാണ് കൂരുവിളക്കുന്ന് അത് കൊടും കാടുതന്നെയായിരുന്നു ഇന്നത്തെ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് ഈ കൂരുവിളക്കാട്ടിലാണ്.ഇതിനു നേരെ കിഴക്കുഭാഗത്തെ കുന്നാണ് ചാമ വിളക്കുന്ന് . അന്ന് ഈ ചാമവിള കുന്നും കൊടുംവനം തന്നെയായിരുന്നു. ഈ വനം വെട്ടിത്തെളിച്ചാണ് അന്ന് ചാമ കൃഷി ചെയ്തിരുന്നത്.
 

ഈ കുന്നുകളിൽ ചേർന്ന് കല്ലറക്കുന്ന് അതിൻറെ കിഴക്കുഭാഗത്തായി കുന്നുംപുറം ഈ പ്രദേശങ്ങളിലെല്ലാം ഒന്ന് രണ്ട് വീടുകൾ വീതം ഉണ്ടായിരുന്നു. പുന്നക്കാട്ടിൽ ഒരു വീട്, ചാമ വിളക്കുന്നിൽ ഒരു വീട്, വേലൻകോണം കുന്നിൽ ഒന്നോ രണ്ടോ വീടുകൾ, കല്ലറ കുന്നിൽ ഒരു വീട് അങ്ങനെ കുറെ വീടുകൾ ഉണ്ടായിരുന്നു. നമുക്ക് പുന്നക്കാട് കേന്ദ്രീകരിച്ച് പറയേണ്ടിയിരിക്കുന്നതിനാൽ മറ്റുള്ള വിവരണം കുറയ്ക്കുന്നു.
 

 കുറവല്ലയിലെ ഈ വീടുകളിൽ നിന്നും കന്നുകാലികളെ മേയ്ക്കുന്നതിനുവേണ്ടി പുന്നക്കാട്ടിൽ കൊണ്ടുവരിക പതിവായിരുന്നു. ഒരു ദിവസം യാദൃശ്ചികമായി ഘോര വനമായ പുന്നക്കാട്ടിൽ കുറച്ചു സ്ഥലം വെട്ടി നിരത്തിയ രീതിയിൽ കാണപ്പെട്ടു . കന്നുകാലികളെ മേക്കുവാൻ വന്ന കുട്ടികൾ അത് ശ്രദ്ധിച്ചു. അത്രയും മാത്രം സ്ഥലം വെട്ടി വെളുപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ആരോ ഒന്നോ രണ്ടോ പേർ ഏതെങ്കിലും കളികൾ നടത്തിയത് പോലുണ്ട്. പിറ്റേ ദിവസവും കുട്ടികൾ അത് ശ്രദ്ധിച്ചു. ഓരോ ദിവസം കഴിയുംതോറും മണ്ണ് ഇളകി കിടക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഈ കാട്ടിൽ അങ്ങനെ ആരു വന്നു കളിക്കാൻ. ഒറ്റയ്ക്ക് എന്തോന്ന് കളിക്കാൻ. നമ്മൾ അല്ലാതെ മറ്റ് ആരും ഇവിടെ വരാൻ ഇടയില്ല. പിന്നെ ഇതാര്?
 

മനുഷ്യന്റെയോ മൃഗത്തിന്റെയോ കാൽപ്പാടുകൾ ഒന്നും തന്നെ കാണാനുമില്ല. കാട്ടുപന്നിയാണ് ഇത് ചെയ്തതെങ്കിൽ അതിൻറെ കാൽപ്പാടുകൾ കാണണം. ഇവിടെ വേറെ ഒന്നും തന്നെ കാണാനുമില്ല.
 

കുട്ടികൾ വീടുകളിൽ ചെന്ന് വിവരം പറഞ്ഞു . വീടുകളിൽ നിന്നും ഒന്ന് രണ്ടും പേർ വന്നു നോക്കി. അവർക്ക് ഇത് വലിയ അത്ഭുതമായി തോന്നി . അവർ പിറ്റേ ദിവസവും ശ്രദ്ധിച്ചു. തലേദിവസം കണ്ടത് പോലുണ്ട്. ആരോ ഒരാൾ അല്ലെങ്കിൽ രണ്ടുപേർ ആ സ്ഥലത്ത് വരുന്നതായി അവർക്ക് തോന്നി. ആരായിരിക്കും ഈ വരുന്നത്?  രാത്രിയിൽ വന്നു നോക്കിയാലോ? വന്യമൃഗങ്ങളുടെ ശല്യമുള്ള സ്ഥലമാണ്. എന്തിന് വെറുതെ പുല്ലാപ്പുണ്ടാക്കുന്നു. വേണ്ട എന്ന് തന്നെ അവർ തീരുമാനിച്ചു. അന്ന് രാത്രിയിൽ അതിൽ ഒരാൾ ഒരു സ്വപ്നം കണ്ടു. “നീ ആരെയും തിരക്കരുത്. ഞങ്ങൾ തന്നെയാണ് അവിടെ വന്ന് കളിക്കുന്നത്. ഞങ്ങൾക്ക് അവിടെ ഇരിക്കാൻ ഒരു ആലയം കെട്ടിത്തരണം”.  ഇത്രയും പറഞ്ഞു ഒരു അശരീരി പോലെ പിന്നെ ആരെയും കണ്ടില്ല ഒന്നുമേ കേട്ടില്ല.

 

പിറ്റേ ദിവസം ഈവിവരം അയാൾ മൂന്നു നാലുപേരോടു പറഞ്ഞു. നമുക്ക് ഒന്നു പ്രശ്നം നോക്കിയാലോ. അത് നല്ല കാര്യം ആണ് നമുക്ക് പ്രശ്നം നോക്കാം.

 

 രണ്ടു മൂന്നു പേർ ചേർന്ന് പ്രശ്നം നോക്കാൻ പോയി. അവർ പ്രശ്നം നോക്കി. തമ്പുരാൻ വന്നു പറഞ്ഞതായിട്ടാണ് പ്രശ്നത്തിൽ കണ്ടത്. അങ്ങനെ തമ്പുരാൻ എന്ന ഒരു ദേവൻ ഉണ്ടെന്നും കൂടെ ഭദ്രകാളി എന്ന ദേവിയുണ്ടെന്നും മനസ്സിലായി. ആ മണ്ണ് ഇളകി കിടന്ന സ്ഥലത്ത് കാട്ടുകമ്പ് കുഴിച്ചു നിർത്തി ഒരു കൊച്ചുപുര കെട്ടി. എല്ലാ ദിവസവും വൈകുന്നേരം അവിടെ വിളക്ക് കത്തിക്കുവാൻ തുടങ്ങി. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അന്നത്തെ പുര. അങ്ങനെ ആ പുരയിൽ ആദ്യം ദീപം തെളിഞ്ഞു. അതിനുശേഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ മൂന്നു കാലുള്ള ഒരു പീഠം തീർത്ത് അതിനെ ആരാധിച്ചു പോന്നു. വീണ്ടും വർഷങ്ങൾ പലതും കഴിഞ്ഞു. അന്നുള്ളവർ പ്രശ്നം നോക്കി. അപ്പോൾ ഒരു മാടൻ പിരമ്പും നാന്തകവും( ദേവിയുടെ ഉടവാൾ) പീഠത്തിൽ ചാരിവച്ചു ആരാധിക്കാൻ തുടങ്ങി.
 

 ഈ ആചാരക്രമം തലമുറകളായി നിലനിന്നുപോന്നു. അങ്ങനെ ഇരിക്കെ അവിടെ ഒരു ചെറിയ കോവിൽ പണിതു. അതിനകത്തായി പീഠവും ഉടവാളും വച്ചു. ദേവിയെ സങ്കൽപ്പിച്ച് ഉടവാളും, മാടൻ തമ്പുരാനെ സങ്കൽപ്പിച്ച് പിരമ്പും പ്രതിഷ്ഠിച്ചു. ഇത്രയൊക്കെ മാറ്റം വന്നപ്പോൾ തലമുറകൾ പലതും കഴിഞ്ഞു. ഇതിനിടയിൽ ആണ്ടുതോറും ഉത്സവം നടത്താൻ ആരംഭിച്ചു. അങ്ങനെ വന്നപ്പോൾ അന്നുള്ളവരിൽ ചിലർ മാടൻതമ്പുരാനായും മറ്റൊരാൾ ദേവിയായും അനുഗ്രഹിക്കാൻ തുടങ്ങി. തമ്പുരാനും ദേവിക്കും അണിയുന്നതിന് പട്ടു വസ്ത്രങ്ങളും ആയി. പൂജാരിക്ക് പൂജ സമയങ്ങളിൽ ഉടുക്കാൻ പട്ടുവസ്ത്രങ്ങൾ ഉണ്ടായി.

 

ഇത്രയൊക്കെ ആയപ്പോൾ ഭക്തജനങ്ങൾ വർദ്ധിച്ചു. വഴിപാടുകൾ പലതുണ്ടായി. എങ്കിലും ഏറ്റവും പ്രധാനം ഇളം പൂജയായിരുന്നു. ഇളം പൂജ എന്നാൽ മലർനിവേദിയവും കരിക്കും. പിന്നീട് പായസവും പച്ചരി ചോറും നിവേദ്യങ്ങളുടെ കൂട്ടത്തിൽ ആരംഭിച്ചു. കുറവല്ലയിൽ വീടുകൾ ധാരാളമായിട്ടുണ്ടായി. ഭക്തജനങ്ങൾ ധാരാളമായി ക്ഷേത്രത്തിൽ വരാൻ തുടങ്ങി.

 

 അങ്ങനെ പോയപ്പോൾ ഒരു അവസരത്തിൽ കുറവല്ലയിൽ മഴയില്ലാതായി. കൃഷി നശിച്ചു, ക്ഷാമം വർദ്ധിച്ചു. ക്ഷാമം വർദ്ധിച്ചാൽ ദൈവത്തിന്റെ ആഭരണങ്ങൾ വിൽക്കണം. അത് അന്നുള്ള ഒരു കീഴ്‌വഴക്കമാണ്. അങ്ങനെ ദേവിയുടെ കാലിൽ അണിഞ്ഞിരുന്ന ചിലമ്പ് വിൽക്കാൻ തീരുമാനിച്ചു. അന്നത്തെ ക്ഷേത്ര ഭാരവാഹികൾ ദേവിയുടെ ചിലമ്പ് വിൽക്കുന്നതിന് രാജാവിനെ ഏൽപ്പിച്ചു. രാജാവ് ആ ചിലമ്പ് രാജകുമാരനെ ഏൽപ്പിച്ചു . രാജകുമാരൻ പാണ്ഡ്യ രാജ്യത്ത് പോയി പൊന്നു തൂക്കി പണിചെയ്യുന്ന ഒരാളിനെ ഏൽപ്പിച്ചു. അയാൾ നോക്കിയപ്പോൾ ദേവിയുടെ കാലിൽ കിടന്ന ചിലമ്പ് അത്രമാത്രം വിലപിടിപ്പുള്ളതാണെന്ന് മനസ്സിലാക്കി. അയാൾ കൃത്രിമ വഴികൾ ഉപയോഗിച്ച് ദേവിയുടെ ചിലമ്പ് അപഹരിക്കുകയും. പകരം അതുപോലുള്ള ചിലമ്പ് തീർത്തു ദേവിയുടെ ചിലമ്പ് മോഷ്ടിച്ചതാണെന്ന് വരുത്തിതീർത്ത് രാജകുമാരനെ കള്ളനാക്കി. പാലകൻ എന്നായിരുന്നു രാജകുമാരന്റെ പേര്.
 

പാണ്ഡ്യ രാജ്യത്തിലെ രാജ്ഞിയുടെ ചിലമ്പ് ഈ പാലകൻ മോഷ്ടിച്ചതാണ് എന്നു പറഞ്ഞു കള്ളൻ ആക്കി പാണ്ഡ്യരാജാവിനെ ധരിപ്പിക്കുകയും പാണ്ഡ്യരാജാവ് പാലകനെ കഴുകീലേറ്റി കൊല്ലുകയും ചെയ്തു

പുന്നക്കാട്ട് ക്ഷേത്രത്തിൽ ഇരിക്കുന്ന ദേവി ആ നിമിഷം ഈ കള്ളത്തരം മനസ്സിലാക്കുകയും പാണ്ഡ്യരാജ്യത്തിൽ എത്തിച്ചേരുകയും പാലകനെ കഴുകുമരത്തിൽ കയറ്റിക്കൊന്ന് നിർത്തിയിരിക്കുന്നത് കാണുകയും ചെയ്യുന്നു. കോപാകുലയായ ദേവി കൃത്രിമം കാണിച്ചു ദേവിയുടെ ചിലമ്പ് കരസ്ഥമാക്കിയ സ്വർണ്ണപ്പണിക്കാരനെയും പാലകനെ കഴുകിലേറ്റിയ രാജാവിനെയും കൊന്നു. പാലകന് തോറ്റി ജീവൻ നൽകി അനുഗ്രഹിച്ചു

 

ദേവി ഒരു വൃദ്ധയുടെ രൂപം പൂണ്ട് പുന്നക്കാട്ടിൽ തിരിച്ചു വന്നു . ജരാനര ബാധിച്ച വൃദ്ധയായ ദേവിയെ പാണനാർ തിരിച്ചറിഞ്ഞു പാണനാർ ദേവിയെ കണ്ടു സാഷ്ടാഗം വീണു നമസ്കരിച്ചു . “നീ എന്നെ കണ്ട് എങ്ങനെ തിരിച്ചറിഞ്ഞു” ദേവി ചോദിച്ചു. “ദേവിയുടെ രൂപവും ഭാവവും കണ്ട് അടിയൻ തിരിച്ചറിഞ്ഞു” പാണനാർ ഒട്ടും സങ്കോചമില്ലാതെ ഉള്ള സത്യം ദേവിയോട് അരുളിചെയ്തു. പാണനാരുടെ  ഭക്തിയിൽ ദേവി തൃപ്തയായി.
 

“നീ എന്നെ ഉറക്കുന്നതിനും, ഉണർത്തുന്നതിനും, ഞാൻ ആഹാരം കഴിക്കുന്ന സമയത്തും എൻറെ എല്ലാ കർമ്മങ്ങൾക്കും നീ മുരശു കൊട്ടി കൊള്ളണം . ഉപജീവനത്തിനായി തയ്യൽ ജോലിയുടെ വിദ്യ നൽകി അനുഗ്രഹിച്ചു .ഭൂമി ദാനം ചെയ്തു. അന്ന് പാണന് അങ്ങനെ ദാനം ചെയ്ത ഭൂമിയാണ് ഇന്ന് ഈ പ്രദേശത്ത് കാണുന്ന പാണൻ വിള. ദേവി പാണന് ഇങ്ങനെയെല്ലാം ഉള്ള വരങ്ങൾ  നൽകിയശേഷം പുന്നക്കാട്ടിൽ മറയുകയും ചെയ്തു അന്നുമുതലാണ് പുന്നക്കാട്ട് ക്ഷേത്രത്തിൽ കുരുതി തർപ്പണം തുടങ്ങിയത്

 

പകലും രാത്രിയും അല്ലാത്ത സമയത്ത് തറയിലും ആകാശത്തിലും അല്ലാത്ത സ്ഥലത്ത് വെച്ച് നടത്തണം എന്ന് ദാരികന്റെ വരം മാനിച്ച് ആലിന്റെ മണ്ടയിൽ ഒരു ശിഖരത്തിന്റെ ഇടയ്ക്ക് നടത്തണമെന്ന് ദേവി തീരുമാനിച്ചു. ഈ ഐതിഹ്യപ്രകാരം ഇപ്പോഴും ഇവിടത്തെ കുരുതി തർപ്പണം അപ്രകാരം തന്നെ നടക്കുന്നു. കുരുതിതർപ്പണം കഴിഞ്ഞ് ദേവി ചിറയിൽ നീരാട്ടിനു പോയി നീരാട്ട് കഴിഞ്ഞ് വളരെ ശുദ്ധയായി നിൽക്കുമ്പോൾ മലവേലന്മാരിൽ പെട്ട സ്ത്രീകൾ വിറകു ശേഖരിക്കാൻ വനത്തിൽ വരുകയും  നീരാട്ട് കഴിഞ്ഞ് ഐശ്വര്യവതിയായി നിൽക്കുന്ന ഒരു സ്ത്രീയെ കണ്ട്  മലവേല സ്ത്രീകൾ ദേവിയെ തിരിച്ചറിഞ്ഞു. അവർ ദേവിയെ താണു തൊഴുതു. ഉടൻതന്നെ സമീപത്തുള്ള നിലത്തിൽ നിന്നും പച്ച നെല്ല് ഊരിയെടുത്ത് വറുത്ത് ദേവിക്ക് മലർ നിവേദ്യം നൽകി . ഇതിൽ തൃപ്തയായ ദേവി അന്ന് രാത്രിയിൽ അവിടത്തെ ഒരു ധനാട്ട്യനെ സ്വപ്നം കാണിക്കുകയും ദേവിക്ക് നെല്ല് ഊരിയെടുത്ത വയൽ മലവേലൻമാർക്ക് ദാനമായി നൽകുകയും ചെയ്തു. ആ സ്ഥലമാണ് വേലൻകോണം എന്ന നാമത്തിൽ ഇപ്പോഴും അറിയപ്പെടുന്ന സ്ഥലം. ഒരു ദിവസം വടക്കും കിഴക്കും തെക്കും കുന്നുകളും പടിഞ്ഞാറോട്ട് കുഴിയും ആയിട്ടുള്ള ഒരു സ്ഥലത്ത് ഒരു ഇലിപ്പ മരം ഉണ്ടായിരിക്കുന്നതിന്റെ ചുവട്ടിൽ ഒരു ആചാരബാഹുവായ ഒരു യുവ കേസരി വിശ്രമിക്കുന്നത് കണ്ടു. ഈ കാഴ്ച കണ്ട ഒരാൾ അദ്ദേഹത്തിന് ഒരു കരിക്ക് തെങ്ങിൽ നിന്ന് അടത്തു അത് ഭംഗിയായി ചെത്തി അവിടെയിരുന്ന യുവകേസരിക്ക് കൊടുത്തു എന്നിട്ട്  താണുവണങ്ങി. അവിടെ ഇരുന്നത് സാക്ഷാൽ മാടൻ തമ്പുരാൻ ആയിരുന്നു. ഈ പ്രദേശമാണ് ഇലിപ്പ് കുഴി എന്ന് അറിയപ്പെടുന്ന സ്ഥലം. ഇപ്പോഴും ആ സ്ഥലം ഇലിപ്പ കുഴി എന്ന് തന്നെ അറിയപ്പെടുന്നു.  നാം ഇപ്പോഴും ഇലിപ്പ് കുഴിമാടനെ ആരാധിച്ചുവരുന്നു.

പുന്നമരങ്ങൾ ധാരാളം ഉണ്ടായിരുന്ന സ്ഥലമായതിനാൽ ഈ സ്ഥലത്തിനെ പുന്നക്കാട് എന്നും അത് പുന്നനാട് എന്നും ആയി. ഈശ്വര സങ്കല്പം ഉള്ള ഈ സ്ഥലം  പുന്നനാട്  എന്നത് ലോപിച്ച് പുന്നാട്ട് എന്ന് അറിയപ്പെടുന്നു .
 

പുന്ന നാടാണ് പുന്നാട്ട് ആയി മാറിയത് അതുപോലെ കുറവല്ല എന്ന സ്ഥലം പാട്ടുവിളാകം എന്ന പേരിൽ അറിയപ്പെടുന്നു ഈ നാട്ടിൽ വർഷങ്ങളായി തോറ്റംപാട്ട് പഠിപ്പിച്ചു വരുന്നു ഈ പാട്ട് എഴുതി പഠിപ്പിക്കാൻ പാടില്ല അത് ആവർത്തനം കൊണ്ട് ഹൃദിസ്ഥമാക്കണം. അത് തലമുറകളായി ഇവിടെ പാടി പഠിപ്പിക്കുന്നു അതുകൊണ്ടായിരിക്കാം ഈ സ്ഥലം പാട്ടുവിലാകം ആയി തീർന്നത് ഇങ്ങനെ പുന്നാട്ട് മാടൻ തമ്പുരാനെയും ദേവിയെയും കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങൾ ഉണ്ട് ഇവിടത്തെ ആചാരാനുഷ്ഠാനങ്ങൾക്കെല്ലാം ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയിട്ട് 35 വർഷമേ ആയിട്ടുള്ളൂ അതുവരെ നാദകവും പിരമ്പും ഒരു പീഠത്തിൽ ചാരി വെച്ച് പൂജിക്കും ആയിരുന്നു കൊട്ടാരക്കരയിലുള്ള ആറ്റുവാശ്ശേരി ജോത്സ്യനാണ് ഇവിടെ നടരാജ വിഗ്രഹം വേണമെന്ന് ആവശ്യപ്പെട്ടത് ഏതാണ്ട് പത്തു പതിനഞ്ചു പ്രഗൽഭരായ ജ്യോത്സ്യന്മാരെ കണ്ടു ആരും തന്നെ മാടൻതമ്പുരാൻ പ്രതിഷ്ഠയെ കുറിച്ച് ഒന്നുമേ പറഞ്ഞില്ല പക്ഷേ ആറ്റുവാശ്ശേരി   പ്രവചിച്ചു മാടൻ മഹാനടൻ മഹാ നടൻ നടരാജൻ അതും ഞങ്ങൾക്ക് പുതുമയായി തോന്നി

 

ഈ പുന്നാട്ട് ക്ഷേത്രത്തിലെ എല്ലാമെല്ലാം ഒരു പ്രത്യേകതയുള്ളതാണ് അങ്ങനെ ഐതിഹ്യങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ദേവസ്ഥാനം ആണ് പുന്നാട്ട് ശ്രീ തമ്പുരാൻ ദേവി ക്ഷേത്രം 

Punnattu Sree Thampuran Devi Temple, Kazhakkoottam | Udayamritham 10th April 17 | Part 1
Punnattu Sree Thampuran Devi Temple, Kazhakkoottam | Udayamritham 10th April 17 | Part 2
Location
ADDRESS
PUNNATTU SHRI THAMPURAN DEVI TEMPLE, PATTUVILAKOM, KAZHAKUTTOM P.O, THIRUVANANTHAPURAM,
KERALA,INDIA

ഓം ഹ്രീം നമഃശിവായ 

അമ്മെ നാരായണ ദേവി നാരായണ​

  • Grey Facebook Icon

Reg No: 299/90. Maintained by administrative committee.

bottom of page